-->
കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നല്‍കാന്‍ നാട്. ശ്രീനിവാസന്റെ അന്ത്യം രാവിലെ 8.30നായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു.മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം, ഭൗതികദേഹം വീണ്ടും വീട്ടിലെത്തിച്ചു.
നാളെ രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ എന്നിവർ ഉൾപ്പെടെ ടൗൺഹാളിൽ അന്തിമോപചാരം അർപ്പിച്ചു. പ്രിയപ്പെട്ട താരത്തെ കാണാൻ നൂറുകണക്കിന് ആളുകളാണ് ടൗൺഹാളിലേക്ക് എത്തിയത്.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍ ഓര്‍മയാകുകയാണ്. കരള്‍രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഒരു ഘട്ടത്തില്‍ അദ്ദേഹം സിനിമയിലേക്ക് തിരികെ എത്തുമെന്നുള്ള സൂചനകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യം അതിനനുവദിച്ചില്ല.