-->
ടിപി കേസിലെ കൊടി സുനി അടക്കമുളള പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാന്‍ ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി വിജിലൻസ്. തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻെറ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും എത്തിയെന്നും കണ്ടെത്തി. ഇതോടെ വിനോദ് കുമാറിൻറെ അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ടിപി കേസിലെ പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻ തോതിൽ പണം വാങ്ങി. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിപ്പെട്ട റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷ അനുവഭിക്കുന്നയാളിൽ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന 35 ലക്ഷം രൂപയാണെന്ന് വിജിലൻസ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80000 രൂപ. പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വിമരിച്ച ഒരു ഉദ്യോഗസ്ഥൻ വഴിയും പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും ഒരു ജയിൽ സൂപ്രണ്ടിൻെറ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. കൊടി സുനിക്ക് എം.കെ വിനോദ് കുമാറിൻെറ സംരക്ഷണം കിട്ടുന്നത് ഇത് ആദ്യമല്ല. ജയിലിൽ കിടന്ന് കൊച്ചിയിലെ ഗുണ്ടാ സംഘത്തിന് സുനി ക്വട്ടേഷൻ നൽകിയതിൻെറ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.