-->
കൊച്ചി: അമ്മയെ മോശമായി നോക്കിയെ മകനും സുഹൃത്തുക്കളും ചേർന്ന് 27കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. വലത് നെഞ്ചിൽ കുത്തേറ്റ പോണേക്കര സ്വദേശി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ സംഭവത്തിൽ മകനെയും രണ്ട് കൂട്ടുകാരെയും മണിക്കൂറുകൾക്കം എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ശനിയാഴ്ച രാത്രി 11ന് പെരുമനത്താഴത്തെ നെസ്റ്റ് ബേക്കറിക്ക് മുന്നിലായിരുന്നു സംഭവം.
ഇടപ്പള്ളി നോർത്ത് ചന്ദ്രത്തിൽ റോഡിൽ ശ്രീലക്ഷ്മി വീട്ടിൽ അദ്വൈത് മനോജ് കുമാർ (19), ഇടപ്പള്ളി നോർത്ത് ബിടിഎസ് റോഡിൽ കറുകപ്പള്ളി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (20), ഇടപ്പള്ളി നോർത്ത് ബിടിഎസ് റോഡിൽ ധർമ്മദേവ് വീട്ടിൽ വിജയ് രാജ് ബാബു (22) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി സ്വദേശിയായ എൽദോസാണ് ഒളിവിൽ
27കാരൻ രണ്ട് ദിവസം മുൻപ് തന്റെ അമ്മയെ ദുരുദ്ദേശത്തോടെ നോക്കിയെന്ന് ഒന്നാം പ്രതിയായ അദ്വൈത് തെറ്റിദ്ധരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമായത്. സംഭവദിവസം ഈ വിഷയം സംസാരിക്കണമെന്ന് പറഞ്ഞ് 27കാരനെ അദ്വൈത് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ 27കാരൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കൂട്ടാക്കാതെ മടങ്ങി. പിന്തുടർന്ന സംഘം പെരുമനത്താഴത്തെ ജംഗ്ഷനിൽ തടഞ്ഞുനിറുത്തി. വാക്കേറ്റത്തിനിടെ അദ്വൈതിനെ 27കാരൻ മുഖത്തടിച്ചു. ഇതിന്റെ ദേഷ്യത്തിൽ അരയിൽ കരുതിയ കത്തിയെടുത്ത് 27കാരന്റെ നെഞ്ചിൽ ആഞ്ഞു കുത്തുകയായിരുന്നു.
ശേഷം നാലുപേരും സ്ഥലംവിട്ടു. ഇതുവഴി പോയവരാണ് ചോരയിൽ കുളിച്ച 27കാരനെ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. നില മോശമായതിനാൽ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിൽ ആഴത്തിലേറ്റ കുത്തിൽ ശ്വാസകോശത്തിനും പരിക്കേറ്റു. അപകടനില തരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഫോൺ വരുമ്പോഴാണ് വിവരം എളമക്കര പോലീസ് അറിയുന്നത്. മണിക്കൂറുകൾക്കകം മൂന്ന് പ്രതികളെയും ഇടപ്പള്ളി ഭാഗത്ത് നിന്നുതന്നെ പിടികൂടി. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പുലർച്ചെ രണ്ടോടെ പ്രതികളെ റിമാൻഡ് ചെയ്തു.