-->
പാറ്റ്‌ന : ബീഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. സഖ്യത്തിലെ മുഖ്യ കക്ഷികളായ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും . ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് (എല്‍ജെപി) 29 സീറ്റുകള്‍ നല്‍കി. ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും 6 സീറ്റുകളില്‍ വീതം മത്സരിക്കും. ബീഹാറിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളോട് പറഞ്ഞു .
ബിജെപിയും ജെഡിയുവും തുല്യമായി സീറ്റ് പങ്കിടാന്‍ നേരത്തെ ധാരണയായിരുന്നു. മൂന്ന് ഘടകക്ഷികളുടെ നിലപാടാണ് സീറ്റ് വിഭജനം നീണ്ടുപോയിത് . മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 15 സീറ്റുകള്‍ വേണം എന്നാണ് മാഞ്ചി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിലപാട് മയപ്പെടുത്തി. ആറ് സീറ്റില്‍ മല്‍സരിക്കാന്‍ ഒടുവില്‍ സമ്മതിച്ചു. ഭാവിയില്‍ ഒരു എംഎല്‍സി സീറ്റ് കൂടി നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയത് ഏവരെയും ഞെട്ടിച്ചു. കര്‍ഷകര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമായിട്ടുപോലും ബിജെപിക്ക് ഭരണം കിട്ടിയത് ധര്‍മേന്ദ്ര പ്രധാന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
അതേസമയം ഇന്ത്യാ സഖ്യത്തില്‍ കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 55-ഓളം സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 135 എണ്ണത്തില്‍ മത്സരിച്ചേക്കും. സിപിഐ (എംഎല്‍) 30 സീറ്റും സിപിഐ 24 സീറ്റും സിപിഎം 11 സീറ്റും ആവശ്യപ്പെട്ടിരിക്കുന്നത്.വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സഹാനി ഇടഞ്ഞു നില്‍ക്കുന്നതും ഇന്ത്യാ സഖ്യത്തിനു തലവേദനയാണ്. എന്‍ഡിഎ സീറ്റു വിഭജനം പൂര്‍ത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്നാണ് ആകാംക്ഷ.