-->
സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ചില പരാമര്‍ശങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം കായംകുളത്ത് ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ അഡ്വ. എംഎല്‍എ യു. പ്രതിഭയുടെ പ്രസംഗം വിവാദമായി മാറുകയാണ്. കായംകുളം എരുവ നളന്ദ കലാ സാംസ്കാരികവേദി ഗന്ഥശാലയുടെ വാർഷികാഘോഷ സമാപനവേദിയിലായിരുന്നു യു പ്രതിഭ എംഎല്‍എയുടെ വിവാദ പരാമർശം.
സിനിമാതാരങ്ങളെ രൂക്ഷമായി വിമർശിച്ചാണ് യു പ്രതിഭ എംഎല്‍എ സദാചാര പ്രസംഗം നടത്തിയിരിക്കുന്നത്. കടകളുടെയും സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇപ്പോള്‍ ഉടുപ്പിടാത്ത താരങ്ങളെ മതിയെന്നും അത്തരത്തിലുളള താരങ്ങള്‍ വന്നാല്‍ എല്ലാവരും ഇടിച്ചുകയറുകയാണെന്നുമാണ് യു പ്രതിഭ പറഞ്ഞത്. മോഹൻലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയെയും പ്രതിഭ വിമർശിച്ചു.
‘‘സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍, അതും ഉടുപ്പിടാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്ന ഒരു പുതിയ സംസ്കാരം കേരളത്തിലുണ്ട്. ഉടുപ്പിടാത്ത സിനിമാതാരങ്ങള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ. അത്തരം രീതി മാറണം. തുണി ഉടുത്തുവന്നാല്‍ മതി എന്നുപറയണം. ഇതൊക്കെ പറയുന്നത് സദാചാരമാണെന്നുപറഞ്ഞ് എന്റെ നേരേ വരരുത്. മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ്. തുണി ഉടുക്കാതിരിക്കാനും ഉടുക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്...’’ യു. പ്രതിഭ പറഞ്ഞു.
നടൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയെ രൂക്ഷമായാണ് യു. പ്രതിഭ വിമർശിച്ചത്. ‘‘ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റു ചെയ്യുന്നതാണ് രീതി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താരരാജാക്കന്മാർ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മള്‍ തയ്യാറാവണം...’’ കായംകുളം എംഎല്‍എ യു. പ്രതിഭ പറഞ്ഞു.