-->
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍നിന്ന് നഷ്ടപ്പെട്ടതെന്ന് കരുതുന്ന തിരുവാഭരണങ്ങളുടെ കണക്കിന് രേഖയില്ലെന്നു ദേവസ്വം ബോര്‍ഡ്. മോഷ്ടിക്കപ്പെട്ട തിരുവാഭരണങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഉത്ഭവിച്ച കേസുകളുടെയും വിശദാംശങ്ങള്‍ സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച വിവരാവകാശ മറുപടിയിലാണ് ബോര്‍ഡിന്റെ വെളിപ്പെടുത്തല്‍.
ഏകദേശം 1,250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. വിവിധ കാലഘട്ടങ്ങളില്‍ ഇവയിലെ പല ക്ഷേത്രങ്ങളില്‍നിന്നു സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതിന്മേല്‍ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഓരോ കേസിന്റെയും വിശദാംശങ്ങള്‍ ദേവസ്വം രേഖാമൂലം സൂക്ഷിച്ചിട്ടില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദേവസ്വം വിജിലന്‍സ് പല കേസുകളുടെയും പിന്നാലെ പോയെങ്കിലും കവര്‍ച്ചയുടെ പേരില്‍ ഒരാളും പിടിക്കപ്പെട്ടില്ല.
അതേസമയം, വിവിധ ക്ഷേത്രങ്ങളിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടും ദേവസ്വം ബോര്‍ഡിനുണ്ട്. അത്തരം വിശദാംശങ്ങള്‍ സമാഹരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുമെന്ന നിലപാടും വിവരാവകാശ മറുപടിയില്‍ സൂചിപ്പിക്കുന്നു.
നിര്‍ബന്ധമായും തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കേണ്ട വസ്തുതകളാണ് ഇപ്പോള്‍ കണക്കില്‍പ്പെടാതെ ദുരൂഹതയ്ക്ക് വഴിയൊരുക്കുന്നത്. ഭക്തന്മാര്‍ വഴിപാടായി നല്‍കുന്ന ഉരുപ്പടികള്‍ സംബന്ധിച്ച് രജിസ്റ്ററില്‍ കണക്കുണ്ടാവുമെന്നത് സാങ്കേതികമായി ശരിയാണെങ്കിലും അവ നഷ്ടപ്പെടുന്ന വഴികള്‍ ദേവസ്വം വിജിലന്‍സിന്റെ കണ്ണില്‍പ്പെടാറില്ല.യഥാര്‍ഥ ആഭരണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വച്ച കേസുകള്‍ നിരവധിയാണ്. ആഭരണം വില്‍ക്കുന്ന ഘട്ടത്തില്‍ പലരും പിടിക്കപ്പെട്ടിട്ടുമുണ്ട്.