-->
ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. തീരുവ പ്രശ്നത്തിൽ ഇന്ത്യ യുഎസുമായി അകലുകയും ചൈനയുമായും റഷ്യയുമായും പുതിയ സൗഹാര്‍ദം രൂപപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ പോസ്റ്റ്.
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ പ്രതികരണം. സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. അതേസമയം ട്രംപിന്റെ പരിഹാസത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാളിന്റെ പ്രതികരണം.
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ട്രംപിന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വിമര്‍ശിച്ചതും. ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികളെന്ന് വിശേഷിപ്പിച്ച പുടിന്‍ ഏകാധിപത്യ ഭാഷ ഏഷ്യന്‍ ശക്തികളോട് വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.