-->
തിരുവനന്തപുരം: ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാന്യമുള്ള ഒരു അദ്ധ്യായമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ പേരില്‍ സിപിഐഎമ്മും സിപിഐ യും തര്‍ക്കം. ചിന്തവാരികയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ പേരിലാണ് രണ്ടു കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ 'എഴുത്ത് പോര്' നടത്തുന്നത്. കമ്യൂണിസ്റ്റ് ചരിത്രവുമായി ബന്ധപ്പെട്ട് സിപിഐഎം മുഖവാരികയായ ചിന്തയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന് സിപിഐ നവയുഗത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.
സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് 1964ല്‍ ഇ.എം.എസും എ.കെ.ജി.യും വി.എസും അടങ്ങുന്ന 32 പേര്‍ ഇറങ്ങിപ്പോന്നപ്പോള്‍ അവിടെ ബാക്കിയുണ്ടായിരുന്നത് 33 പേര്‍മാത്രമാണ് എന്ന് രേഖപ്പെടുത്തിയ 'ചിന്ത'യിലെ ലേഖനത്തിന് പുതിയ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ തെറ്റായ ചരിത്രം തീര്‍ക്കുന്നുവെന്ന മറുപടിയുമായിട്ടാണ് സിപിഐ മുഖമാസികയായ നവയുഗം എത്തിയിരിക്കുന്നത്. 'ആ 32 പേരില്‍ അവശേഷിച്ചയാള്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ 1964 ഏപ്രില്‍ 11 ന് ചേര്‍ന്ന 65 പേര്‍ പങ്കെടുത്ത സിപിഐ യുടെ ദേശീയ കൗണ്‍സിലില്‍ നിന്നും 32 പേര്‍ ഇറങ്ങിപ്പോയെന്നും പിന്നീട് അവിടെ ശേഷിച്ചത് 33 പേര്‍ മാത്രമായിരുന്നു എന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഇതിന് സത്യന്‍ മൊകേരിയിലൂടെയാണ് സിപിഐ യുടെ മറുപടി. 1964 ലെ സിപിഐ ദേശീയ കൗണ്‍സിലില്‍ 95 പേരാണ് പങ്കെടുത്തതെന്ന് പറയുന്നു. ഇറങ്ങിപ്പോകലിന് ശേഷം അവിടെ 63 പേര്‍ തുടര്‍ന്നിരുന്നെന്നും 32 പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനം എടുത്തെന്നും ലേഖനത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് സംഘടനയുടെ തത്വം അനുസരിച്ച് ഭൂരിപക്ഷ തീരുമാനങ്ങള്‍ ന്യൂനപക്ഷത്തിന് വഴങ്ങേണ്ടതുണ്ട്. വസ്തുത ഇതായിരിക്കെ ഒരാള്‍ മാത്രമായിരുന്നു ബാക്കിയായത് എന്നത് വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് മറുപടി ലേഖനത്തില്‍ പറയുന്നു. ഇറങ്ങിപ്പോക്കിനെ ന്യായീകരിച്ച് പുതിയ കണക്ക് അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണെന്നും പറയുന്നു.