-->
കോഴിക്കോട്: സീറോമലബാർ സഭയിലെ നാലു രൂപതകളെ അതിരൂപതകളായി ഉയർത്തി. സിറോ മലബാർ സഭയിൽ പുതിയ മെത്രാൻ നിയമനങ്ങൾ. ഫാ. ജെയിംസ് പട്ടേരിലിനെ ബൽത്തങ്ങാടി രൂപതയുടെ ബിഷപ്പായി നിയമിച്ചു. ഫാ. ജോസഫ് തച്ചാപറമ്പത്ത് അദിലാബാദ് രൂപതാ അധ്യക്ഷനാകും. സഭാ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെ കല്യാൺ രൂപതാ അധ്യക്ഷനായി നിയമിച്ചു.
ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയർത്തിയത്.മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിക്കുകയും ചെയ്തിട്ടുണ്ട്.
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർസെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവർക്ക് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് പദവി നൽകി. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് സമ്മേളനത്തിലാണ് തീരുമാനം. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്.