-->
അബുദാബി: 2025-2026 അധ്യയന വർഷം സ്കൂൾ തുറക്കാനുള്ള അവസാന ഘട്ട നടപടികളിലാണ് യു എ ഇ. 10 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് യു എ ഇയിലെ വിവിധ സ്കൂളുകളിലായി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നത്. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പാണ് സർക്കാർ കുട്ടികൾക്ക് സന്തോഷകരമായ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്.
യു എ ഇ യിൽ ഈ അക്കാദമിക വർഷത്തിലാണ് രണ്ടാംപാദ പരീക്ഷ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു അക്കാദമിക് വർഷത്തില്‍ മൂന്ന് ടേം പരീക്ഷകളാണ് യു എ ഇയിലെ സ്കൂളുകളിൽ കേന്ദ്രീകൃതമായി നടത്തുന്നത്. ഇനി മുതൽ ഒന്നും മൂന്നും സെമസ്റ്ററുകളിൽ മാത്രമേ കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയുള്ളൂ. അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ നയം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സമ്മർദ്ദം കുറയ്ക്കുന്നതിനും മൂല്യനിർണ്ണയ രീതികൾ നവീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തീരുമാനത്തെ അടിസ്ഥാനമാക്കിയാണ്, വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം ടേം പരീക്ഷകൾ ഇനി മുതൽ നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റദ്ദാക്കിയത്. ഇതിന് പകരം വർഷം മുഴുവനും വിദ്യാർത്ഥികളുടെ പ്രകടനം പ്രതിഫലിപ്പിക്കുന്ന തുടർച്ചയായ മൂല്യനിർണ്ണയത്തിനായിരിക്കും ഊന്നൽ നൽകുക. രണ്ടാം ടേം പരീക്ഷ നിർത്തലാക്കുന്നതിനൊപ്പം സ്കൂളുകളിൽ തന്നെ നടത്തുന്ന സമഗ്രമായ മൂല്യനിർണ്ണയം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖാസിമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.