-->
വിവാഹേതര ബന്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഉത്തര്‍പ്രദേശിലെ സാംബാലില്‍ ആണ് സംഭവം നടന്നത്. 45 വയസ്സുള്ള ഒരാളെ അദ്ദേഹത്തിന്റെ അയല്‍ക്കാരായ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിവാഹേതര ബന്ധമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
അനീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ റയീസ് അഹമ്മദും അദ്ദേഹത്തിന്റെ ഭാര്യ സിത്താരയും ചേര്‍ന്ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്‌ക്രൂഡ്രൈവറും പ്ലെയറും പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം, ഏഴ് ലക്ഷം രൂപയുടെ കടം കൊടുത്തതിന്റെ പേരിലാണ് അനീഷിനെ അയൽവാസികൾ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി കൈകാലുകള്‍ ഒടിച്ച് ക്രൂരമായാണ് ദമ്പതികള്‍ തന്റെ മകനെ കൊന്നതെന്ന് അനീഷിന്റെ പിതാവ് മുസ്തകിം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് അയല്‍ക്കാരായ ദമ്പതികള്‍ക്ക് അനീഷ് ഏഴ് ലക്ഷം രൂപ കടം കൊടുത്തതായും അത് തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അവരുടെ വീട്ടിലേക്ക് അനീഷ് പോയിരുന്നുവെന്നും മുസ്തകിം പറയുന്നു. അവിടെവച്ച് പ്രതികള്‍ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചുവെന്നും അത് വിവരിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനീഷിന്റെ അയല്‍വാസിയായ റയീസ് അഹമ്മദും ഭാര്യയും ചേര്‍ന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അനീഷിന് സിത്താരയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. റയീസും സിത്താരയും ചേര്‍ന്ന് അനീഷിനെ കൊല്ലാന്‍ പദ്ധതിയിട്ടു. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൃത്യം നിര്‍വഹിച്ചു. അതേസമയം, ഗൂഢാലോചനയില്‍ സിത്താര പങ്കാളിയാകാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.