-->
ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ട്.
160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻതന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്.
വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘‘വിമാനം സാങ്കേതിക തകരാറുകളെ തുടർന്നു ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു’’– കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ‘‘വിമാനം സുരക്ഷിതമായി ചെന്നൈയിൽ എത്തിച്ചേർന്നു. വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ എത്രയും വേഗം ഒരുക്കും’’– എയർ ഇന്ത്യ വക്താവ് പറഞ്ഞു.