-->
നടി ശ്വേത മേനോനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് നടി മാല പാർവതി. അമ്മയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നതെന്നും ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്നും മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യം കുക്കു പരമേശ്വരനും ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.
ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു.- എന്നാണ് മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിലാണ് നടി ശ്വേത മേനോനെതിരെ കേസെടുത്തിരിക്കുന്നത്.
എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
‘അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിൻ്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.
ബാലിശ്ശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്’ മാലാ പാര്‍വതി കുറിച്ചു.