-->
ലഖ്‌നൗ: നവ വധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. മധു സിങ് എന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗ് സിങിന്റെയും മധുവിന്റെയും വിവാഹം ഈ വർഷം ഫെബ്രുവരിയിലായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മധുവിനെ അനുരാഗ് ദ്രോഹിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അനുരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 25നായിരുന്നു വിവാഹം. ഹോങ്കോങ്ങ് ആസ്ഥാനമായ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയിലാണ് അനുരാഗ് ജോലി ചെയ്യുന്നത്. വിവാഹ സമയം 15 ലക്ഷമാണ് ഇയാൾ സ്ത്രീധനമായി ആവശ്യപ്പെട്ടത്. വാട്‌സ്ആപ്പിലൂടെ ഇയാൾ പണം ആവശ്യപ്പെടുന്നതിന്റെ തെളിവുകൾ മധുവിന്റെ വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. തങ്ങൾക്ക് അഞ്ച് ലക്ഷം മാത്രമേ നൽകാനാകുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ മറുപടി നൽകിയിട്ടുണ്ട്. 150 അതിഥികളുമായാണ് കല്യാണത്തിനെത്തുന്നതെന്നും ഒരു പൈസ പോലും സ്ത്രീധനത്തിൽ കുറയ്ക്കാൻ സാധിക്കില്ലെന്നും ഇയാൾ മധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ നിരന്തരം സ്ത്രീധനത്തിനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ മധുവിന്റെ കുടുംബം പറയുന്നു.
വിവാഹം കഴിഞ്ഞ ശേഷമുള്ള ഹോളി ആഘോഷത്തിനിടയിൽ അനുരാഗ് മധുവിനെ ഉപദ്രവിക്കുകയും പെൺകുട്ടി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. പിന്നാലെ സ്ത്രീധന തുക മധുവിന്റെ പിതാവ് സംഘടിപ്പിച്ച് നൽകി, തുടർന്ന് വീണ്ടും ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയെങ്കിലും മധുവിനെ ഉപദ്രവിക്കുന്നത് അനുരാഗ് തുടർന്നു. വീട്ടുകാരോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ അനുരാഗ് മധുവിനെ അനുവദിച്ചിരുന്നില്ലെന്ന് സഹോദരി പ്രിയ പറയുന്നു. അനുരാഗ് വീട്ടിലില്ലാത്തപ്പോഴാണ് മധുവിനോട് സംസാരിക്കാൻ വീട്ടുകാർക്ക് സാധിച്ചത്. ഒരു പാത്രം സ്ഥാനം മാറി ഇരുന്നാൽ പോലും ഉപദ്രവിക്കുന്ന സ്വഭാവമുള്ള അനുരാഗ് മധുവിനെ അയാൾക്കൊപ്പം മദ്യപിക്കാനും നിർബന്ധിച്ചിരുന്നു.