-->
സൂറത്ത് : ഭാര്യയുടെ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവ് മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്തിലെ ദിൻഡോലിയിൽ സ്കൂൾ അധ്യാപകനായ അൽപേഷ് സോളങ്കിയാണ് രണ്ട് ആൺമക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അൽപേഷിന്റെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫാല്‍ഗുനി കാമുകന്‍ നരേഷ് റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ചയായിരുന്നു സംഭവം. ഫാല്‍ഗുനി ഫോണില്‍ വിളിച്ചെങ്കിലും അൽപേഷിനെ കിട്ടിയിരുന്നില്ല. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മക്കള്‍ കട്ടിലിലും അൽപേഷ് സമീപത്തും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴും രണ്ടും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് സൂറത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വിജയ് സിങ് ഗുജ്ജര്‍ പറഞ്ഞു.
മുറിയില്‍നിന്ന് എട്ടു പേജുകളുള്ള ആത്മഹത്യക്കുറിപ്പും രണ്ടു ഡയറികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടെ വിവാഹേതര ബന്ധത്തെ കുറിച്ചും തനിക്കുണ്ടായ മാനസിക വിഷമത്തെ കുറിച്ചു ഡയറിയില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒട്ടേറെ അവസരങ്ങൾ നൽകിയിട്ടും ഫാൽഗുനി ബന്ധം അവസാനിപ്പിച്ചില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.