-->
കോതമംഗലം: : കോതമംഗലത്തെ യുവാവിന്റെ മരണം വിഷം ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കളനാശിനി ഉള്ളിൽചെന്നാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലുള്ള പെൺസുഹൃത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് അന്‍സില്‍ (38) സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് യുവതിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് അന്‍സിലിന്റെ ഉള്ളില്‍ വിഷംചെന്നത്. തുടര്‍ന്ന് ഇരുവരും പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് അന്‍സിലിനെ ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്കും കൊണ്ടുപോയത്.
അന്‍സില്‍ വിവാഹിതനാണ്. ഏറെക്കാലമായി പെണ്‍സുഹൃത്തുമായി അടുപ്പത്തിലായിരുന്നു അന്‍സില്‍. അതിനിടെ അന്‍സിലിന്റെ ഭാഗത്ത് നിന്നും യുവതിക്ക് ദുരനുഭവമുണ്ടായി. തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് വിവരം.