-->
കണ്ണൂര്‍ : ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്.
കേരളത്തിലെ ഒരു ” സിസ്റ്റം ” കൂടി തകരാറാണെന്ന് വ്യക്തമായിരിക്കുന്നു. അത് ആഭ്യന്തരവകുപ്പെന്ന സിസ്റ്റം ആണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയംഗമാണ്. മാർക്സിസ്റ്റ് പാർട്ടിയുടേയും സർക്കാരിന്‍റെയും പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ് ഇത്തരം നിയമനങ്ങൾ. വിശദമായ അന്വേഷണം നടത്തി കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയയെ പുറത്തുകൊണ്ടുവരണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
പ്രതി പുലർച്ചെ ചാടിയിട്ടും 7 മണി വരെ അന്വേഷിക്കാത്തത് എന്തുകൊണ്ട്, ജയിലിലെ സിസിടിവി പ്രവർത്തിക്കുന്നുണ്ടോ, മതിലിലെ വൈദ്യുതി വിച്ഛേദിച്ചത് ആരാണ് തുടങ്ങി സകലചോദ്യങ്ങൾക്കും ഉത്തരംവേണം. പ്രതിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടാകും. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ജാഗ്രതകൊണ്ടാണ് പ്രതി വലയിലായതെന്നും മുൻ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.