-->
തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് അതീവസുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജയിലിലെ ഹെഡ് വാര്‍ഡനും ഇന്നലെ രാത്രിയില്‍ ഉണ്ടായിരുന്ന മൂന്ന് വാര്‍ഡന്മാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ വന്നിരിക്കുന്നത്. ഇന്ന് രാവിലെ നാലരയ്ക്കും ആറരയ്ക്കും ഇടയില്‍ ഗോവിന്ദചാമി ജയില്‍ ചാടുകയും പതിനൊന്ന് മണിയോടെ ഇയാളെ കണ്ണൂരിലെ തന്നെ തളാപ്പ് പ്രദേശത്തെ ഒരു ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.
ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയാണ് സസ്‌പെന്‍ഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് അദ്ദേഹം സെന്‍ട്രല്‍ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഗോവിന്ദചാമിയുടെ ജയില്‍ചാട്ടം നടന്നിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനും ജയില്‍വിഭാഗം ഒരുങ്ങുകയാണ്. കനത്ത സുരക്ഷാവീഴ്ചയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം, പാറാവ് എന്നീ കാര്യങ്ങളില്‍ പിഴവ് വന്നു. ജയില്‍ ഡിജിപി സന്ദര്‍ശിക്കാനിരിക്കെ കൂടുതല്‍ സുരക്ഷ നല്‍കണം എന്നത് കണക്കിലെടുത്തില്ല. ഒരു കയ്യില്ലാത്ത ആള്‍ക്ക് പോലും കനത്ത സുരക്ഷ നല്‍കിയിട്ടുള്ള ജയില്‍ ചാടാന്‍ കഴിയുന്നെങ്കില്‍ എന്തു തരം സുരക്ഷയാണ് ഇവിടെ ഒരുക്കിയതെന്ന തരം ചോദ്യം വരുന്നു.
ഗോവിന്ദചാമിക്ക് ജയില്‍ അഴിയുടെ കമ്പി മുറിക്കാനുള്ള ഉപകരണങ്ങളും കൂട്ടിക്കെട്ടാന്‍ തുണിയും എവിടെ നിന്നും കിട്ടി. സിസിടിവി നിരീക്ഷണത്തില്‍ വന്ന പരാജയം തുടങ്ങിയ കാര്യവും പരിശോധിക്കുന്നു. സാധാരണഗതിയില്‍ ഡിജിപിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്താറുള്ളതാണ്. എന്നാല്‍ അന്നു തന്നെ തടവുപുള്ളി ജയില്‍ ചാടി എന്നത് വലിയ വീഴ്ചയായും കണക്കാക്കുകയാണ്. തുടങ്ങി അനേകം സുരക്ഷാവീഴ്ചയാണ് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരിക്കുന്നത്. തളാപ്പില്‍ നിന്നും പിടികൂടിയ ഗോവിന്ദചാമിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രതിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജയില്‍ വകുപ്പില്‍ നിന്നും അന്വേഷണവും പരിശോധനയും വരുമെന്ന് ഉറപ്പാണ്. മൂന്ന് മതിലുകള്‍ ചാടിക്കടക്കാന്‍ ഒരാള്‍ക്ക് ഴിയുമെങ്കില്‍ കനത്തസുരക്ഷാ വീഴ്ചയുണ്ടെന്നും ജയിലിന് അകത്ത് നിന്നും ഗോവിന്ദചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥരോ തടവുപുള്ളികളോ ആകാമെന്നുമാണ് വിലയിരുത്തല്‍. അതുപോലെ തന്നെ ജയില്‍ ചട്ടം അനുസരിച്ച് തടവുപുള്ളികള്‍ക്ക് താടി വെയ്ക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍ ഗോവിന്ദചാമിയെ പിടികൂടുമ്പോള്‍ അയാള്‍ താടിവെച്ച് ശരീരം വലിയ രീതിയില്‍ മെലിഞ്ഞ നിലയിലായിരുന്നു.