-->
കേരളം ഒന്നടങ്കം തങ്ങളുടെ വിപ്ലവനായകന്‍ വി.എസ്. അച്യൂതാനന്ദന് വിട നല്‍കുകയാണ്. ഇന്നലെയാണ് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മായ വി.എസ്. അച്യൂതാനന്ദന്‍ വിടവാങ്ങിയത്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ ഒരു നേതാവിന് കഴിഞ്ഞുവെങ്കില്‍ വിഎസ് എന്ന രണ്ടക്ഷരത്തില്‍ ആ ജനനായകനെ അടയാളപ്പെടുത്താം. തനിക്കെതിരെ വന്ന എതിര്‍പ്പുകള്‍ കൂസാതെ ഉറച്ചുനിന്ന ആ നട്ടെല്ലുറപ്പ് കേരളജനത പലതവണ അടുത്തറിഞ്ഞിട്ടുണ്ട്. നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തലുകാരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വിപ്ലവസൂര്യനായിരുന്നു വി.എസ്.
കലാസാഹിത്യ സാമൂഹിക രംഗത്തുള്ള പല പ്രശസ്തരും വി.എസ്സിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. പലരും തങ്ങളുടെ മനസ്സില്‍ ആരാധിച്ചിരുന്ന ബഹുമാനിച്ചിരുന്ന പോരാട്ടവീര്യത്തിനാണ് നൊമ്പരകുറിപ്പുകളിലൂടെ വിട പറയുന്നത്.
അക്കൂട്ടത്തില്‍ ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വീരനായകന്‍ വി.എസ്സിന് അന്ത്യാജ്ഞലി കുറിക്കുകയാണ്. ‘‘കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.
ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം. എന്റെയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട മന്ത്രി എസ്. രഘുപതി ആ മഹാനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കും...ലാൽ സലാം...’’ എന്നാണ് എം.കെ.സ്റ്റാലിന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം കരുണാനിധിക്കൊപ്പമുള്ള വിഎസിന്റെ ചിത്രത്തോടൊപ്പമാണ് സ്റ്റാലിന്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റ് പങ്കിട്ടത്.