-->
യെമനില്‍ കുടുങ്ങിയ മലയാളി വനിത നിമിഷപ്രിയയെ കൊലക്കയറില്‍ നിന്നും മോചിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വിവിധ തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ വധശിക്ഷയെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. നിമിഷപ്രിയയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ യെമനില്‍ പ്രചരിക്കുന്നത് നയതന്ത്രശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കേന്ദ്രസര്‍ക്കാരും കരുതുന്നു. വധശിക്ഷ നീട്ടിവെച്ചതോടെ ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് യെമനിലെ പ്രതിനിധി സംഘം.
യെമനിലെ പ്രതിനിധി സംഘവുമായി നിശ്ചിത ഇടവേളകളില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ളിയാര്‍ ചര്‍ച്ച നടത്തി നിര്‍ദേശം നല്‍കുന്നുണ്ട്. ഇതുവരെ പ്രതിനിധികളെ അയച്ചിരുന്ന സൂഫി പണ്ഡിതന്‍ ഹബീബ് ഒമര്‍ ബിന്‍ ഹാഫിസ് നേരിട്ടിറങ്ങാനൊരുങ്ങുകയാണ്. കുടുംബത്തെ അനുനയിപ്പിച്ച് വധശിക്ഷാ നടപടിയില്‍ നിന്നും പിന്മാറ്റുകയാണ് ഉദ്ദേശം. നിമിഷപ്രിയയുടെ മാതാവ് പ്രേംകുമാരിയും ഇപ്പോള്‍ യെമനിലുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിന്നും പിന്നോട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്തെയുടെ പോസ്റ്റ് ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിച് വഴങ്ങില്ലെന്നാണ് പറയുന്നത്. ഇതോടെയാണ് ഇന്ത്യ നീക്കം കൂടുതല്‍ ശക്തമാക്കിയത്.
കുടുംബത്തിലെ മറ്റു പലരും നിമിഷ പ്രിയക്കു മാപ്പുനല്‍കണമെന്ന നിലപാടിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്ദുള്‍ ഫത്താഹ് മഹ്ദി മാപ്പുനല്‍കില്ലെന്നു വ്യക്തമാക്കിയത്. പല തരത്തിലുമുള്ള മധ്യസ്ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. 'ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിനു പകരമാകില്ല. സത്യം മറക്കപ്പെടുന്നില്ല, എത്ര ദൈര്‍ഘ്യമെടുത്താലും, ഒരുതരത്തിലുമുള്ള സമ്മര്‍ദത്തിനും വഴങ്ങില്ല. ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.'- അബ്ദുള്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വര്‍ഷങ്ങളായി മധ്യസ്ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ അതിനു വഴങ്ങില്ലെന്ന് ഇപ്പോള്‍ ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവച്ചവര്‍ക്ക് അറിയാമെന്നും മഹ്ദി പറഞ്ഞു. അതേ സമയം, സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തലാലിന്റെ കുടുംബത്തിലെ അഭിപ്രായവ്യത്യാസം തീരുംവരെ വധശിക്ഷ നടപ്പാക്കാന്‍ നിയമതടസവുമുണ്ട്. കുടുംബവുമായി ദയാധനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുതെന്നുമായിരുന്നു ഹര്‍ജി. ഇതംഗീകരിച്ചാണ് യെമനിലെ കോടതി വധശിക്ഷ നടപ്പിലാക്കുന്നതു നീട്ടിയത്. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തുമെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു.