-->
ആലുവ: വിനോദസഞ്ചാരികൾക്ക് കൊച്ചി നഗര സൗന്ദര്യം ആസ്വദിക്കാനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡെക്കർ ബസ് തയ്യാറായി. ഡബിൾ ഡെക്കർ ബസ് ആലുവ ഗാരേജിൽ അവസാന വട്ട മിനുക്കുപണിയിലാണ്. 15- ന് മന്ത്രി പി. രാജീവ് എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തും മൂന്നാറും നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് കൊച്ചിയിലും കൊണ്ടുവരുന്നത്.
കൊച്ചി നഗരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. കൗതുകമായ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസിലെ ടിക്കറ്റ് നിരക്ക്, സീറ്റുകളുടെ എണ്ണം, സമയം എന്നിവ അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ. 80 സീറ്റുള്ളതാണ് ബസ്. സീറ്റ് ബുക്കിങ് ഓൺലൈനായാണ്. മുകളില്‍ 39 പേര്‍ക്കും താഴെ 24 പേര്‍ക്കും ഇരിക്കാം. ഓപ്പൺ ഡെക്ക് യാത്രയ്ക്ക് 300 രൂപയും താഴത്തെ ഡെക്കിലുള്ള യാത്രയ്ക്ക് 150 രൂപയുമാണ് നിരക്ക്.
വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജംഗ്ഷനിലെത്തിയ ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലത്തിലെത്തും. കായൽ തീരത്തുള്ള പുതിയ പാർക്കും നടപ്പാതയും സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക. 30 കിലോ മീറ്ററോളം ദൂരമാണ് ആകെ സഞ്ചരിക്കുക.