-->
സിംഗപ്പൂർ: ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്ന് ഇന്ത്യൻ വംശജയായ സിംഗപ്പൂരിൽ നിന്നുള്ള യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇന്ത്യൻ വംശജയായ വൈശാലി ഭട്ട് അവരുടെ അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരാക്രമണം നടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പാണ് വൈശാലി ഭട്ടും അവരുടെ ഭർത്താവും പഹൽഗാമിൽ നിന്ന് തിരികെ പോയത്. ദുരന്ത വാർത്ത അറിഞ്ഞതിന് ശേഷം തീവ്രവാദത്തിനെതിരെ സർക്കാർ നീക്കങ്ങളൊന്നുമില്ലാത്തതിൽ വൈശാലി ഭട്ട് വളരെ നിരാശയിലായിരുന്നു. പിന്നീട് മെയ് ഏഴിന് രാവിലെ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയ വാർത്ത അറിഞ്ഞതിൽ താൻ വളരെ സന്തോഷവതിയാണെന്നും വൈശാലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിംഗപ്പൂരിലുള്ള ബിജെപി എംപി ഹേമാങ് ജോഷിയുമായി താൻ സംസാരിച്ചിരുന്നുവെന്നും ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നതായും വൈശാലി ഭട്ട് പറഞ്ഞു. ആക്രമണത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയുളളതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സംരക്ഷണം, വിശ്വാസം, പവിത്രമായ ബന്ധം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് ആ പേര്. അത് തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും വൈശാലി കൂട്ടിച്ചേർത്തു.