-->
തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെന്‍റ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഏറ്റുപിടിച്ച് സിപിഎം. ലീഗ് നേതാക്കൾ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങൾ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാൻ നീക്കം നടത്തിയെന്നാണ് എം.വി.ജയരാജന്‍റെ ആരോപണം. കോളേജിന്‍റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്മെന്‍റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന്‍റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്താണ് സിപിഎം വിമർശനം. കാനന്നൂർ ഡിസ്ട്രിക്സ്റ്റ് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലാണ് കോളേജ്. 1967ൽ ജുമാ അത്ത് പളളി അസോസിയേഷന് പാട്ടവ്യവസ്ഥയിൽ കൈമാറിയതാണ് ഭൂമി. ഇതിന്‍റെ തണ്ടപ്പേർ ഉൾപ്പെടെ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് മാനേജ്മന്‍റ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. തണ്ടപ്പേർ പളളിയുടെ പേരിലേക്ക് മാറ്റുന്നതിനെതിരെ മാനേജ്മെന്‍റ് കോടതിയിൽ നൽകിയ ഹർജിയിൽ ഇത് വ്യക്തമെന്നാണ് വാദം.