തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ജോലിയില്ലാത്തവർക്ക് നൽകുന്ന സ്‌റ്റെപ്പെൻഡ് 1500 രൂപയാക്കും. പ്രായമായവർക്കുള്ള പെൻഷൻ 2000 രൂപയാക്കും. ഭിന്നശേഷിക്കാർക്കുള്ള തുക 2000 രൂപയാക്കും. ട്രോളിങ്ങ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും എന്നിവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായി ഡിഎംകെ അവതരിപ്പിച്ചിട്ടുണ്ട്.
നെൽ കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്നും സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ വേഗത്തിൽ നിയമനം നടത്തുമെന്നും ഡിഎംകെയുടെ പ്രകടന പത്രിക. എല്ലാ ജില്ലകളിലും സ്‌റ്റേഡിയങ്ങൾ നിർമിക്കും. ഗ്രാമങ്ങളിൽ 15000 കിലോമീറ്റർ റോഡ് നിർമിക്കും. അടുത്ത അഞ്ച് വർഷത്തിൽ 10000 പുതിയ ബസുകളെ നിരത്തിലെത്തിക്കുമെന്നും ഡിഎംകെ വാഗ്ദാനം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. സ്ത്രീകൾക്ക് ഇലക്‌ട്രിക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക പദ്ധതി. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് 8000 രൂപയുടെ കൂപ്പൺ നൽകുമെന്നും ഡിഎംകെയുടെ പ്രകടന പത്രികയിലെ പറയുന്നു. ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവന വായ്പ സഹായങ്ങൾ നൽകുമെന്നും ഡിഎംകെ അറിയിച്ചു. ഡിഎംകെ വെറുതെ വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല, അവ നിറവേറ്റുകയും ചെയ്യും” എന്ന് സ്റ്റാലിൻ പറഞ്ഞു.