ബെംഗളൂരു∙ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഹൻ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കടക്കെണി കാരണം ആത്മഹത്യ ചെയ്യുകയാണ് എന്നു വ്യക്തമാക്കുന്ന വിഡിയോ കുടുംബം റെക്കോർഡ് ചെയ്തിരുന്നു. ഈ വിഡിയോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഡിയോ കണ്ടയുടൻ ബന്ധുക്കൾ വീട്ടിലേക്ക് എത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പിൻവാതിലിലൂടെ അകത്തുകയറിയപ്പോഴാണ് നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മോഹൻ 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ഇടപാടുള്ള ചിട്ടി ബിസിനസ്സുകളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.