കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. 2021ൽ കുറ്റ്യാടിയിൽ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുഹമ്മദ് ഇഖ്ബാൽ സിപിഐഎമ്മിലെ പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടു നൽകിയിരുന്നു.
പാർട്ടി നേതൃത്വത്തിന് പേരാമ്പ്ര മണ്ഡലമോ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയിൽ നിന്നും നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് മുഹമ്മദ് ഇഖ്ബാൽ രാജിവച്ചത്. സിപിഐഎം നേതൃത്വം വഞ്ചിച്ചതിനാൽ യുഡിഎഫിനായി പേരാമ്പ്രയിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സമീപകാലത്ത് കടുത്ത അവഗണനയും തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളുമാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്നും മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. ഇത്തവണ കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയിൽ ലഭിക്കുമെന്ന് കരുതിയ സീറ്റിൽ മുഹമ്മദ് ഇഖ്ബാൽ മത്സരിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നു. എന്നാൽ 13സീറ്റ് ആവശ്യപ്പെട്ടിട്ടും കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഇത്തവണ 12 സീറ്റാണ് ലഭിച്ചത്.കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് വിട്ടുനൽകിയതിനാൽ ഇത്തവണയും അവിടെ മത്സരിക്കാൻ കഴിയില്ലെന്ന് കണ്ടതോടെ പേരാമ്പ്ര കേന്ദ്രീകരിച്ച് മുഹമ്മദ് ഇഖ്ബാൽ പ്രവർത്തനം ആരംഭിച്ചിരുന്നു. 2016ലും 2011ലും പേരാമ്പ്രയിൽ നിന്നും മുഹമ്മദ് ഇഖ്ബാൽ മത്സരിച്ചിരുന്നു. പാർട്ടിയും മുന്നണിയും ചതിച്ചുവെന്നാണ് മുഹമ്മദ് ഇഖ്ബാലിന്റെ ആരോപണം.