തിരുവനന്തപുരം: സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വിവാദവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുടെ അവസാന വെല്ലുവിളിയും കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ തനിക്കും പാര്‍ട്ടിക്കും വന്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍.
പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു എന്നതിന്റെ തെളിവാണ് തനിക്കെതിരേ അവസാനം ഉണ്ടായിട്ടുള്ള വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ എന്നായിരുന്നു പ്രതികരണം. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ഇന്ത്യയുടെ സാങ്കേതിക-വ്യവസായ മേഖലകളില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വം എന്ന പ്രൊഫൈലുമായാണ് രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അഴിമതിയിലൂടെയല്ല, മറിച്ച് തന്റെ സാങ്കേതിക ജ്ഞാനവും കഠിനാധ്വാനവും കൊണ്ടാണ് അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
ഭാരതീയ വ്യോമസേനയിലെ റിട്ട. എയര്‍ കമാന്‍ഡര്‍ എം.കെ. ചന്ദ്രശേഖരന്റെ മകനായി ജനിച്ച രാജീവ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്തമായ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം സ്വന്തമാക്കി. 1988 മുതല്‍ 1991 വരെ ലോകപ്രശസ്ത ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റലില്‍ പ്രോസസര്‍ നിര്‍മ്മാണ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥനായി. ബിപിഎല്‍ മൊബൈലും 5200 കോടിയുടെ ബിസിനസ് വിജയവും പിന്നീട് നേടി.
നിലവില്‍ 7500 കോടിയോളം വിപണി മൂല്യമുള്ള 'ജുപ്പിറ്റര്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ്' കമ്പനിയുടെ ഉടമ കൂടിയാണ് അദ്ദേഹം. 1994-ല്‍ രാജീവ് കമ്മ്യൂണിക്കേഷന്‍ രംഗത്തേക്ക് കടന്നുവരുമ്പോള്‍ ഇന്ത്യയില്‍ ബിസിനസിന്റെയും ടെക്‌നോളജിയുടേയും മേഖലയിലെ വമ്പന്മാരായ ടാറ്റയും അംബാനിയും പോലും മൊബൈല്‍ സേവനങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
രാജീവ് ചന്ദ്രശേഖര്‍ 1995 ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ച് ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന് തുടക്കമിട്ടു. 2005 ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്ലിന്റെ 64 ശതമാനം ഓഹരികള്‍ എസ്സാര്‍ ഗ്രൂപ്പിന് കൈമാറി. നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് അദ്ദേഹത്തെ രാഷ്ട്രീയ പ്രവേശനത്തിലേക്ക് നയിച്ചത്. 2006 ല്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-2024 കാലയളവില്‍ രണ്ടാം മോദി മന്ത്രിസഭയില്‍ കേന്ദ്ര സഹമന്ത്രി യായി സേവനമനുഷ്ഠിച്ചു.