അലിഗഡ്: ബലാത്സംഗക്കേസ് പരാതിക്കാരിയോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അലിഗഡിലെ ക്വാർസി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഇമ്രാൻ ഖാനെതിരെയാണ് നടപടി. യുവതി നൽകിയ പരാതിയുടെയും ഫോൺ സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു.
വിവാഹ വാഗ്ദാനം നൽകി ഒരാൾ പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. എന്നാൽ കേസ് അന്വേഷിക്കുന്നതിന് പകരം ഇമ്രാൻ ഖാൻ യുവതിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യുകയായിരുന്നു."എനിക്ക് നിന്റെ ഫോട്ടോ അയച്ചുതരൂ, പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരാം. എന്നോടൊപ്പം ഹോട്ടലിൽ വരണം. നമ്മൾ ഒരേ മതക്കാരാണ്, നീ എനിക്കൊപ്പം കിടക്ക പങ്കിട്ടാൽ പ്രതിയെ ഞാൻ ജയിലിലാക്കാം," എന്നായിരുന്നു ഇമ്രാൻ ഖാൻ യുവതിയോട് പറഞ്ഞത്.
ഈ വിവരങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും പരാതിക്കാരിയെ തന്നെ ജയിലിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഖുറാൻ തൊട്ട് സത്യം ചെയ്യിക്കാനും ഇയാൾ ശ്രമിച്ചു. യുവതി ഇയാളുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് തെളിവുകൾ കൈമാറുകയായിരുന്നു.