ഗർഭകാലത്ത് വർക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ യുഎസ് കമ്പനിയോട് 211 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി . ഉയർന്ന അപകട സാധ്യതയുണ്ടായിട്ടും ജോലിക്ക് ഹാജരാകാൻ നിർബന്ധിച്ചത് കുട്ടിയുടെ അകാല ജനനത്തിനും മരണത്തിനും കാരണമായെന്ന് കോടതി വ്യക്തമാക്കി.
യുവതിയുടെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിയോട് 211 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. 2021 -ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുഎസിലെ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്കിൽ ജോലി ചെയ്തിരുന്ന ചെൽസി വാൽഷിന്‍റെ പരാതിയിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
നിരസിക്കപ്പെട്ട വർക്ക് ഫ്രം ഹോം അപേക്ഷ ചെൽസി വാൽഷിന്‍റെ ഗർഭകാലം സങ്കീർണമായിരുന്നു. അതിനാൽ പ്രസവത്തിന് മുമ്പ് വർക്ക് ഫ്രം ഹോമായി ജോലി ചെയ്യാനും പ്രത്യേകതരം ബെഡ്ഡിൽ കിടക്കാനും ഡോക്ടർമാർ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെൽസി വർക്ക് ഫ്രം ഹോം ഡ്യൂട്ടിക്ക് അപേക്ഷ നൽകിയത്. എന്നാൽ, ചെൽസിയുടെ അപേക്ഷ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്കിസ് തള്ളി. ചെൽസിയോട് ജോലിക്ക് ഹാജരാകണമെന്നും അല്ലാത്ത പക്ഷം ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്.
ശമ്പളമില്ലാത്ത അവധിയെടുത്താൽ ആരോഗ്യ ഇൻഷുറന്‍സ് നഷ്ടപ്പെടുമെന്നും കമ്പനി അവരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ചെൽസി അവധി റദ്ദാക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഫെബ്രുവരി 22 -ന് ചെൽസി വീണ്ടും ജോലിക്ക് ചേർന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം അവർക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഫെബ്രുവരി 24 -ന് വാൽഷ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി, ഏതാനും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.