മലപ്പുറം: പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ വിഭാഗീയത നിലനിൽക്കെ പൊന്നാനി മണ്ഡലം സെക്രട്ടറി പദവി ഒഴിഞ്ഞ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടി എം സിദ്ദിഖ്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പദവി ഒഴിഞ്ഞത് എന്നാണ് സിദ്ദിഖിന്റെ വിശദീകരണം. പൊന്നാനിയിയിൽ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ വലിയ അസ്വാരസ്യം നിലനിൽക്കുന്നതിന് ഇടയിലാണ് സിദ്ദിഖിന്റെ രാജി.
തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൊന്നാനിയിൽ സിദ്ദിഖിന്റെ പേരാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയത്. എന്നാൽ വഖഫ് ബോർഡ് മുൻ ചെയർമാനായ എം കെ സക്കീറിനെയാണ് സംസ്ഥാന നേതൃത്വം പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയത്. പിന്നാലെ പാർട്ടിയിൽ വലിയ തോതിൽ വിഭാഗീയതയും അസ്വാരസ്യവും ഉയർന്നിരുന്നു. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നതായിരുന്നു സക്കീറിനെതിരെ ഉയർന്ന പ്രധാന വിമർശനം.
2021ലും സിദ്ദിഖിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടിരുന്നു. പിന്നാലെ പൊന്നാനിയിൽ പരസ്യപ്രതിഷേധങ്ങൾ അടക്കം അരങ്ങേറിയിരുന്നു.സിദ്ദിഖിനെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കേണ്ട അവസ്ഥയിലേക്ക് വരെ പരസ്യപ്രതിഷേധങ്ങൾ എത്തിയിരുന്നു. പിന്നാലെ ടി എം സിദ്ദിഖിനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. 2022ലാണ് സിദ്ദിഖ് പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് തിരിച്ചുവരുന്നത്.