ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയത് നിയമപരമായി നേരിടുമെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി്യതായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ വ്യക്തമാക്കി. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുൽ ഖാദർ വിമർശിച്ചു.
മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്.