ആലപ്പുഴ; കുട്ടനാട്ടിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്‌ഥാനാര്‍ഥി. സജിയും ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറുമടക്കം ഒരു വിഭാഗം നേതാക്കള്‍ രാജിവച്ചു. കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്ന് ആരോപിച്ചാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്. ഇക്കാര്യം വിശദീകരിക്കാനായി കുട്ടനാട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സജി ജോസഫ് പൊട്ടിക്കരഞ്ഞു.
കേരളാ കോണ്‍ഗ്രസിലെ റെജി ചെറിയാനാണ് ഇവിടെ യു.ഡി.എഫ് സ്‌ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെട്ട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം ഉള്‍പ്പടെ കുട്ടനാട്ടില്‍ നടന്നിരുന്നു.
കുട്ടനാട്ടിലെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളിലെ തെറ്റ് തിരുത്തുമെന്നും ഒന്‍പതിന് വോട്ടെണ്ണുമ്പോള്‍ താന്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സജി ജോസഫ് അവകാശപ്പെട്ടു. താന്‍ ജനിച്ച നാള്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനമാണ് കോണ്‍ഗ്രസെന്നും അത്രയധികം ത്യാഗം സഹിച്ചാണ് ഈ പ്രസ്‌ഥാനത്തില്‍ നിന്നിട്ടുള്ളതെന്നും അദ്ദേഹം പൊട്ടക്കരഞ്ഞുക്കൊണ്ട് പറഞ്ഞു.
'ലാത്തിച്ചാര്‍ജുകള്‍ക്കിടയില്‍ നിന്ന് ഓടിയൊളിക്കുകയോ കൂട്ടത്തിലുള്ള ആര്‍ക്കെങ്കിലും തല്ല് മേടിച്ചുക്കൊടുക്കുകയോ ചെയ്‌തിട്ടില്ല. പ്രസ്‌ഥാനത്തെയും നേതാക്കന്‍മാരെയോ കുറ്റം പറയാന്‍ എനിക്കു സാധിക്കില്ല. എന്നാല്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് ജനവിധി തേടുന്നത്. രണ്ട് വലിയ സാമ്പത്തിക ശക്‌തികള്‍ക്കെതിരേയുള്ള പോരാട്ടമാണിത്. പ്രചാരണത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്‌്.- സജി ജോസഫ് പറഞ്ഞു.
മത്സരരംഗത്ത് നിന്ന് പിന്മാറാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഇതുവരെ മുതിര്‍ന്ന നേതാക്കളാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സജി ജോസഫ് വ്യക്‌തമാക്കി. ഇന്ന് പുതുപ്പള്ളി പള്ളിയില്‍ പോയി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷം പ്രചാരണം ആരംഭിക്കാനാണ് തീരുമാനം.