തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും അയ്യപ്പഭക്‌തരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. സര്‍ക്കാര്‍ നിലപാട് മാറ്റുന്നുവെന്ന ധാരണ സൃഷ്‌ടിക്കാനുള്ള ശ്രമമാണു നിലവില്‍ നടക്കുന്നത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്നു പറയേണ്ടതിനു പകരം, തീരുമാനമെടുക്കേണ്ടതു വിദഗ്‌ധന്മാരാണെന്നു പറഞ്ഞ് വിശ്വാസികളെ പറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
2007 ലെ നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് മന്ത്രി വാസവന്‍ പറയുന്നത്. ആ നിലപാട് യുവതീപ്രവേശനത്തിന് അനുകൂലമാണ്. ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാരുകളോ കോടതിയോ ഇടപെടാന്‍ പാടില്ലെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കുമോ? ആചാരത്തെയും ലിംഗസമത്വത്തെയും കൂട്ടിക്കെട്ടാനുള്ള ശ്രമം നടത്തില്ലെന്നു പറയാന്‍ സര്‍ക്കാര്‍ തയ്യാറാണോ? ശബരിമലയുടെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് കേരള സര്‍ക്കാരാണ്. ശബരിമലയുടെ ആചാര സംരക്ഷണത്തിനുവേണ്ടി പോരാടിയവര്‍ക്കെതിരേ എടുത്ത കേസുകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണം. എന്നിട്ടുവേണം നിലപാട് പറയാന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ഇതേ ഇട്ടത്താപ്പ് സമീപനമാണ്. ആദ്യം അവര്‍ പറഞ്ഞു വിശ്വാസികള്‍ക്കൊപ്പമാണെന്ന്. കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര്‍ സമരത്തിന്റെ ഭാഗമായി. എന്നാല്‍ അവരുടെ അഖിലേന്ത്യാ
നേതൃത്വം പിന്നീട് ഈ നിലപാട് തള്ളി. ഇതോടെ സമരങ്ങളില്‍നിന്നു കോണ്‍ഗ്രസ് പൂര്‍ണമായും പിന്‍വാങ്ങിയെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.
എല്‍.പി.ജി വിഷയത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും നടത്തരുത്. രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ എല്‍.പി.ജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്നുവന്നിട്ടുണ്ട്. സംഘര്‍ഷഭരിതമായ മേഖലയിലൂടെ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ സുരക്ഷിതമായി കടന്നു പോരുന്നുണ്ടെങ്കില്‍, അത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ്. ഓരോ ഇന്ത്യക്കാരനും അത് അഭിമാനം നല്‍കുന്ന കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാനാവശ്യമായ കര്‍ശന നടപടികള്‍ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.