കൊല്ലം: ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആര്‍.എസ്.പി. ലെനിനിസ്‌റ്റിന്റെ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനവും ഇടത് വക്‌താവ് സ്‌ഥാനവും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബലദേവ് സച്ചിദാനന്ദന്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത്.സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണി ഭരണം തുടര്‍ന്നാല്‍ സി.പി.എമ്മിനു പശ്‌ചിമ ബംഗാളിലെയും ത്രിപുരയിലേയും അവസ്‌ഥയാവും ഉണ്ടാകുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എ. പത്മകുമാറും പി. വാസുവും ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സി.പി.എം. കാണിച്ച വ്യഗ്രത
സി.പി.എം. നേതാക്കള്‍ക്ക് ഈ കേസിലെ പങ്ക് വ്യക്‌തമാക്കുന്നു. അന്വേഷണം ദൈവ തുല്യരിലേക്ക് എത്താതിരിക്കാനാണ് ഈ പ്രതികളെ സംരക്ഷിക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളിലെ കുടുംബ മേധാവിത്വത്തിനെതിരേ സംസാരിക്കുന്ന പാര്‍ട്ടി പല സീനിയര്‍ നേതാക്കന്മാരെയും ഒഴിവാക്കി. ഒരു വിദേശ മലയാളി ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം സൃഷ്‌ടിച്ച വനിതാ നേതാവിനെ തളിപ്പറമ്പിലെ സ്‌ഥാനാര്‍ഥിയാക്കിയതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വ്യക്‌തമാക്കണം.
കേരളം കണ്ടതില്‍വച്ച് ഏറ്റവും തകര്‍ന്നടിഞ്ഞ വകുപ്പുകളായി ആഭ്യന്തര-ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ മാറി. കേരളം മദ്യ-ഗുണ്ട-ലഹരി മാഫിയകളുടെ കൈകളില്‍ ഒതുങ്ങി. പോലീസുകാര്‍ ജോലി സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയും പാടെ നശിപ്പിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി പുതുതായി യാതൊരു വ്യവസായ സംരംഭങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുകടം ആറ് ലക്ഷം കോടി രൂപയായി വര്‍ധിച്ചതാണ് 10 വര്‍ഷത്തെ ഭരണനേട്ടം. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി അണികളെ പിന്‍വാതില്‍ വഴി നിയമിക്കുന്നു. കേരളം മദ്യപാനികളുടെയും മദ്യലോപികളുടെയും നാടാക്കി മാറ്റി. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.