തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്ടത് പുലിയല്ലെന്നും അത് വളർത്തുനായയാണെന്നും സ്ഥിരീകരിച്ച് വനംവകുപ്പ്. പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ ദൃശ്യങ്ങളിലുണ്ടായിരുന്നത് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ കാട്ടാക്കട മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിലാണ് പുലിയുടേതിന് സമാനമായ രൂപത്തെ കണ്ടത്. സമീപത്തെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പ്രദേശത്ത് പുലിയിറങ്ങിയെന്ന വാർത്ത പരന്നതും ജനങ്ങൾ പരിഭ്രാന്തരായതും.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. തുടർന്നാണ് അത് പുലിയല്ലെന്നും വഴിതെറ്റിയെത്തിയ വളർത്തുനായയാണെന്നും സ്ഥിരീകരണം ഉണ്ടായത്. ഇതോടെ മണിക്കൂറുകളോളം നീണ്ടുനിന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് അറുതിയായി.