Thursday, March 19, 2026 Last Updated 1 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
ബൈജു ഭാസി
Thursday 25 Dec 2025 02.28 AM

പക്ഷിപ്പനി വൈറസ്‌ മനുഷ്യരില്‍ മാരകം ; അത്രവേഗം മനുഷ്യരിലേക്ക്‌ പകരുകയില്ല , മുട്ടയും മാംസവും ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യണം

രോഗം ബാധിച്ചവരില്‍ അമ്പതുശതമാനം പേരും മരണത്തിനു കീഴടങ്ങിയ ചരിത്രമുള്ള മാരക രോഗമായിട്ടാണ്‌ ഇതിനെ ശാസ്‌ത്രം കണക്കാക്കുന്നത്‌. രോഗം ബാധിച്ച്‌ 48 മണിക്കൂറിനുള്ളില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗിയെ രക്ഷപ്പെടുത്താനാകും.
uploads/news/2025/12/817554/25k9.jpg

കൊച്ചി : പക്ഷിപ്പനി മനുഷ്യരില്‍ മരണകാരണമാകാമെന്നു വിദഗ്‌ധര്‍. രോഗം ബാധിച്ചവരില്‍ അമ്പതുശതമാനം പേരും മരണത്തിനു കീഴടങ്ങിയ ചരിത്രമുള്ള മാരക രോഗമായിട്ടാണ്‌ ഇതിനെ ശാസ്‌ത്രം കണക്കാക്കുന്നത്‌. രോഗം ബാധിച്ച്‌ 48 മണിക്കൂറിനുള്ളില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗിയെ രക്ഷപ്പെടുത്താനാകും.
അതേസമയം, പക്ഷികളില്‍ നിന്ന്‌ അത്രവേഗം മനുഷ്യരിലേക്ക്‌ പകരുകയില്ല എന്ന ആശ്വാസവുമുണ്ട്‌. എന്നിരുന്നാലും പക്ഷികളില്‍ നിന്ന്‌ സസ്‌തനികളിലേക്ക്‌ ഈ രോഗം പകര്‍ന്നതുകൊണ്ടാണ്‌ ആശങ്കയുയര്‍ന്നിട്ടുള്ളത്‌. അതായത്‌ മനുഷ്യന്‍ അടക്കമുള്ള സസ്‌തനികളിലേക്ക്‌ ഇതു പകര്‍ന്നിട്ടുണ്ട്‌.
പക്ഷിപ്പനിയെ ചെറുക്കാന്‍ തക്ക രോഗ പ്രതിരോധശേഷി മനുഷ്യശരീരത്തിനില്ല. കടുത്ത ന്യൂമോണിയ ആണു പക്ഷിപ്പനി വൈറസ്‌ ബാധിച്ചവരിലെ പ്രധാന ലക്ഷണം. അന്തരീക്ഷത്തില്‍ നിന്ന്‌ ഓക്‌സിജന്‍ എടുക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവു നഷ്‌ടമാകുന്നതാണ്‌ മരണകാരണം.
എന്നാല്‍, മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്കു പക്ഷിപ്പനി വൈറസ്‌ പകരുകയില്ല എന്നാണ്‌ ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍, മനുഷ്യന്റെ ഉള്ളില്‍പ്രവേശിക്കുന്ന പക്ഷിപ്പനി വൈറസ്‌ ജനിതക മാറ്റം വന്ന്‌ മറ്റു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയും ശാസ്‌ത്രം തള്ളിക്കളയുന്നില്ല.
സംസ്‌ഥാനത്ത്‌ ആലപ്പുഴ, കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ ഇവയുമായി ബന്ധപ്പെടുന്ന തൊഴിലാളികള്‍ രോഗബാധയുണ്ടാകാതെ സൂക്ഷിക്കണമെന്നും ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്നാണ്‌ പക്ഷിപ്പനി അറിയപ്പെടുന്നത്‌. ഇന്‍ഫ്‌ളുവന്‍സ്‌ എ വിഭാഗം വൈറസുകളാണ്‌ നിലവില്‍ പക്ഷിപ്പനി പരത്തുന്നത്‌.
പക്ഷിപ്പനി ബാധിച്ച പക്ഷികളുടെ മുട്ടയും മാംസവും ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്‌ത്‌ കഴിച്ചാല്‍ രോഗബാധയുണ്ടാകില്ല. പക്ഷിപ്പനി വൈറസ്‌ 80 ഡിഗ്രി ചൂടില്‍ നശിച്ചുപോകുന്നതാണു കാരണം. എന്നാല്‍, ഇവയുടെ പച്ചമാംസം കൈകാര്യം ചെയ്യുന്നവരിലേക്ക്‌ രോഗം പടരാനുള്ള സാധ്യതയുണ്ട്‌.

ബൈജു ഭാസി

Ads by Google
ബൈജു ഭാസി
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google