തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം നേരിടുന്ന ഡിഐജി വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്‌തേക്കും. എം കെ വിനോദ് കുമാറിനെതിരായ സമ്പൂര്‍ണ്ണ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ നടപടിയുണ്ടാകും.
അതിനിടയില്‍ എം കെ വിനോദ് കുമാറിനെതിരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടുകളാണ് പൂഴ്ത്തിയത്. ഇക്കാര്യം നിര്‍ദേശിച്ചുള്ള 2023 ഏപ്രിലില്‍ മധ്യമേഖല ജയില്‍ ഡിഐജി യുടെ കത്ത് അവഗണിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.
വിനോദ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ട് ആയിരിക്കെ നടപ്പിലാക്കിയ ഔഷധ സസ്യ കൃഷി പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്നും അതില്‍ കര്‍ശന നടപടി എടുത്തെന്നും 2 .31 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് 2020 ല്‍ വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വകുപ്പ് തല അന്വേഷണത്തിലും ഇത് ശെരിവെച്ചെങ്കിലും ഈ തുക ഇതുവരെ തിരിച്ചു പിടിക്കാനായില്ല.
ഈ റിപ്പോര്‍ട്ടും പൂഴ്ത്തിയതായി കണ്ടെത്തി. ജയില്‍ ആസ്ഥാനത്തെ ഡിഐജി ആയിരിക്കെ 2022 ലെ ചട്ടംലംഘിച്ചുള്ള ജയില്‍ സന്ദര്‍ശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. 2022 മൂന്ന് കത്തുകളാണ് ജയില്‍ ഡയറക്ടര്‍ക്ക് നല്‍കിയിരുന്നത്. അതിനിടയില്‍ ടി.പി. വധക്കേസില്‍ ഡിഐജിക്കെതിരെ വിജിലന്‍സ് കേസെടുത്തതില്‍ പ്രതികരിച്ച് കെ കെ രമ.എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്.
കൊലക്കേസിന് ശിക്ഷിച്ച് ജീവപര്യന്തം തടവിന് ജയിലില്‍ കഴിയുന്ന കൊടി സുനിക്കും സംഘത്തിനും ജയില്‍ ഡിഐജിക്ക് കൈക്കൂലി കൊടുക്കാന്‍ മാത്രം പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് രമ ചോദിച്ചത്.