തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാനാണ് നിർദേശം. ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോടും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യാനും കാരണക്കാരായവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നേരത്തെ കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.