Saturday, March 21, 2026 Last Updated 12 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 08.28 AM

ചികിത്സാപിഴവില്‍ ഒമ്പത് വയസ്സുകാരിക്ക് കൈ നഷ്ടപ്പെട്ട സംഭവം : രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

uploads/news/2025/10/804131/doctors.jpg

പാലക്കാട്: ചികിത്സാപിഴവില്‍ ഒമ്പത് വയസ്സുകാരിക്ക് കൈ നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റെഡിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്. ഡോ. സര്‍ഫ്രറാസ് എന്നീ ഡോക്ടര്‍മാര്‍ക്കെതിരേയാണ് നടപടി. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായി ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഇരുവരേയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടാണ് തള്ളിയത്.

കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്.

ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.

Ads by Google
Monday 06 Oct 2025 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google