തൃശൂര്‍: ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ വിവാദം. സിറ്റിങ് കൗണ്‍സിലറെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ സീറ്റ് വില്‍പ്പനയാണെന്ന ആരോപണവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി നേതൃത്വത്തിനെതിരെ രംഗത്തെത്തി.
ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡെന്നീസ് എത്തുമെന്ന് ഉറപ്പിച്ചിരിക്കെ അന്തിമ നിമിഷം വെട്ടുകയായിരുന്നു. ഇതോടെ ഇത് പേമെന്റ് സീറ്റാണ് എന്ന ആരോപണം ഉയര്‍ത്തി ഡെന്നീസ് തന്നെ രംഗത്ത് വരികയായിരുന്നു. ചാലക്കുടി സീറ്റ് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വിറ്റതായാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. 'കൊടിയേക്കാള്‍ വലുത് കോടിയാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വാടകവീടിനേക്കാള്‍ മഹത്വം സ്വര്‍ണ മഹലിനാണെന്ന പരിഹാസവും ഉയര്‍ത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 1,057 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട ഡെന്നീസ്, കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത്തവണയും മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ അവസാന നിമിഷം ചാലക്കുടി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന അഡ്വ. ബിജു ചിറയത്തിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസുകാരനായിരുന്ന ബിജു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന ഉടനെയാണ് സീറ്റ് നല്‍കിയത്.
സംഭവം രാഷ്ട്രീയ വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ചാലക്കുടി എം.പി. ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടു. പേയ്‌മെന്റ് സീറ്റ് ആരോപണം ഗൗരവകരമാണെന്നും ഇതിന് പിന്നിലെ സത്യം പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെന്നീസ് കെ. ആന്റണി മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ നേരിയ തോല്‍വിക്ക് ശേഷം മണ്ഡലം തിരിച്ചുപിടിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടും, സമ്പന്നനായ ഒരാള്‍ക്ക് വേണ്ടി തന്നെ തഴഞ്ഞതിലുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം.