ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ഥാനിയെ ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള ചർച്ച തുടരുകയാണ്. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം. ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി ട്രംപ് നെതന്യാഹുവിനു മുന്‍പില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി 21 നിര്‍ദേശങ്ങളടങ്ങിയ സമാധാനപദ്ധതിയാണ് യുഎസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.