കൊച്ചി: ശബരിമല ദ്വാരപാലക പീഠം സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തവിട്ടു ഹൈക്കോടതി. വിരമിച്ച ജില്ലാ ജഡ്ജിയെ ഇതിനായി ചുമതലപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കെടുക്കണമെന്നും തിരുവാഭരണ രജിസ്റ്റര്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പീഠം കാണാതായെന്ന് പറഞ്ഞയാളുടെ തന്നെ ബന്ധുവീട്ടില്‍ നിന്നും പീഠം കണ്ടെത്തുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം വന്നത്. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ദേവസ്വംബോര്‍ഡജിന്റെ രജിസ്റ്ററില്‍ കൃത്യതയില്ലെന്നും രേഖകള്‍ പരിശോധിച്ച് കൃത്യത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിരങ്ങള്‍ നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ സ്ഥാപനം പീഠം നിര്‍മിക്കുകയും ചെയ്തു. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല.
ഇതിനിടെയാണ് സ്വര്‍ണപാളികള്‍ അനുമതിയുമില്ലാതെ ചെന്നൈയില്‍ കൊണ്ടു പോയ സംഭവം ഹൈക്കോടതിയില്‍ എത്തുന്നത്. ഇതിനിടെ പീഠം കാണാനില്ലെന്ന വെളിപ്പെടുത്തലും ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തി.
വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതല്‍ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയില്‍ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹതയുണ്ടെന്നാണു വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.