ന്യൂഡല്‍ഹി: വൈക്കോല്‍ കത്തിക്കുന്നതിലൂടെ രൂക്ഷമായ വായു മലിനീകരണത്തിന് കാരണക്കാരാകുന്ന കര്‍ഷകരില്‍ ചിലരെ ജയിലടയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് സുപ്രീം കോടതി. എല്ലാ കൊല്ലവും ഒക്ടോബറില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വായു മലിനീകണം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി അഭിപ്രായം പങ്കുവെച്ചത്.
വൈക്കോൽ കത്തിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനായി കർഷകർക്ക് സബ്‌സിഡികളും ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അമിക്കസ് ക്യൂറിയായ അപരാജിത സിങ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിനെ നേരത്തെ അറിയിച്ചിരുന്നു. കർഷകർ എല്ലായ്പോഴും ഒരേ കഥയാണ് പറയുന്നതെന്നും കഴിഞ്ഞ തവണ സാറ്റലൈറ്റ് ആ പ്രദേശത്തിന് മുകളിലൂടെ കടന്നുപോകാത്ത സമയത്ത് കത്തിക്കാൻ അവരോട് ആവശ്യപ്പെട്ടതായും കർഷകർ പറഞ്ഞതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിഷയത്തിൽ 2018 മുതൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാൽ കർഷകർ നിസ്സഹായത പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അപരാജിത സിങ് കൂട്ടിച്ചേർത്തു.
ഈ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടാണ് അധികാരികൾ ശിക്ഷാനടപടികളെക്കുറിച്ച് ചിന്തിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. "ചിലർ ജയിലിലായാൽ അത് കൃത്യമായ സന്ദേശം നൽകും. എന്തുകൊണ്ട് കർഷകർക്കായി പിഴകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല? പരിസ്ഥിതിയെ സംരക്ഷിക്കാൻ നിങ്ങൾക്ക് ശരിക്കും ഉദ്ദേശമുണ്ടെങ്കിൽ, എന്തിന് മടിക്കണം?" അദ്ദേഹം ചോദിച്ചു. "കർഷകർ സവിശേഷരാണ്, അവർ കാരണമാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. പക്ഷേ അതിനർഥം നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാകില്ല എന്നല്ല," ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.