കൊച്ചി: സൈബർ ആക്രമണത്തിൽ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിയെ പിന്തുണച്ച് സാഹിത്യലോകം. ലീലാവതി ടീച്ചറിന്റെ മഹത്വമോ മലയാള ഭാഷയ്ക്ക് ടീച്ചർ നൽകിയ സംഭാവനയോ തിരിച്ചറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് എഴുത്തുകാരി കെ ആർ മീര പ്രതികരിച്ചു.
സൈബർ ആക്രമണത്തിലൂടെ അത് നടത്തുന്നവരുടെ ഹിംസാത്മകതയാണ് പുറത്തുവരുന്നത്. ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിക്കുന്നത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല. മനുഷ്യരാശിയുടെ നൈതികതയുടെയും നീതിയുടെയും പ്രശ്‌നമാണ്. പാരസ്പര്യത്തിൽ ജീവിക്കാനുള്ള സാഹചര്യത്തിന്മേലുള്ള ആക്രമണമാണത്. അതിനെ എതിർക്കുന്നതിന് പകരം അത് ചൂണ്ടിക്കാണിക്കുന്ന ടീച്ചറെ പോലെ ഏറ്റവും ആരാധ്യയായ ഒരു സ്ത്രീക്ക് നേരേ ആക്രമണം നടത്തുകയാണെന്നും മീര പറഞ്ഞു. മനുഷ്യരാശിയെ നിലനിർത്തിയ മാനവിക മൂല്യങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. അവരോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മീര വ്യക്തമാക്കി.
ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം സമൂഹത്തിന്റെ ജീർണ്ണതയുടെ തെളിവാണെന്നായിരുന്നു എഴുത്തുകാരി തനൂജ ഭട്ടതിരിയുടെ പ്രതികരണം. കുട്ടികളോടുള്ള കാരുണ്യം പോലും തിരിച്ചറിയാത്ത സമൂഹമാണ് ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. ഇത് അപലപനീയമാണെന്നും ടീച്ചറെ സ്‌നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നതാണെന്നും തനൂജ ഭട്ടതിരി പറഞ്ഞു.
അതേസമയം ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബുവിന്‍റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ആർ വി ബാബു പറഞ്ഞു.'ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക' എന്നായിരുന്നു തന്റെ 98ാം പിറന്നാൾ ദിനത്തിൽ ലീലാവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ടീച്ചർക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നത്.
ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോയെന്നുമായിരുന്നു അധിക്ഷേപം. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളിൽ ലീലാവതിക്കെതിരെ വലിയ രീതിയിലാണ് ആക്രമണം നടക്കുന്നത്. എന്നാൽ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബർ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം.