കൊച്ചി: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കടമക്കുടി സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി സ്ഥാനം രാജിവച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ജനാഭിമുഖ കുർബാന ചൊല്ലാൻ അനുമതി ലഭിക്കുമ്പോൾ ഇടവക വികാരി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്നും അന്ന് രാജി പിൻവലിക്കാനുള്ള അപേക്ഷ നൽകുമെന്നും ഫാദർ പറയുന്നു.
സഭാ നേതൃത്വവും വൈദികരും ചര്‍ച്ച ചെയ്താണ് സമവായം ഉണ്ടാക്കിയത്. അതില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാനയും അര്‍പ്പിക്കണം എന്നതായിരുന്നു തീരുമാനം . കുർബാനയ്ക്കിടെയാണ് ഫാദർ വട്ടോളി രാജി പ്രഖ്യാപിച്ചത്. ആദ്യമായാണ് കുർബാന തർക്കത്തിൽ ഇത്തരമൊരു നടപടിക്ക് സഭ സാക്ഷിയാകുന്നത്.
ഇതിനുപിന്നാലെ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ കടമക്കുടി സെന്റ് അഗസ്റ്റിന്‍ പള്ളിയുടെ വികാരിയായി നിയമിച്ചിരുന്നു. എന്നാല്‍ സമവായം അംഗീകരിക്കുന്നില്ലെന്നും അതില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടവകയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമാണ് അര്‍പ്പിച്ചുകൊണ്ടിരുന്നത്. ചിലര്‍ മറ്റ് ആവശ്യം കൂടി മുന്നോട്ടുവച്ചു. അവിടെ ഒരു ഭിന്നതയ്ക്ക് താന്‍ ഇല്ലെന്നും ഫാദര്‍ വ്യക്തമാക്കി.