തിരുവനന്തപുരം: നാട്ടിലിറങ്ങി കാട്ടുമൃഗങ്ങള്‍ മനുഷ്യരുടെ ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യത്തില്‍ മനുഷ്യവാസത്തിന് തടസ്സമാകുന്ന വന്യജീവികളെ കൊല്ലാമെന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കേ മലയോര ജനതയെ ലക്ഷ്യമാക്കിയുള്ള ബില്ലുകളില്‍ ഇത്തരം മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനാണ് നീക്കം.
ബില്‍ ഇത്തവണ നിയമസഭായോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ ഉടനീളം കഴിഞ്ഞ കുറേ വര്‍ഷമായി കാട്ടാന, പുലി, പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ അനേകം ജീവനുകള്‍ നഷ്ടമായിരുന്നു. അതേസമയം അക്രമണകാരികളായ മൃഗങ്ങളുടെ പട്ടികയില്‍ ഏതൊക്കെ ജീവികളെ ഉള്‍പ്പെടുത്തണമെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നേരത്തേ സംസ്ഥാനത്ത് നടന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരും വനമന്ത്രിയും രൂക്ഷമായ വിമര്‍ശനത്തിന് ഇരയായിരുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. മലയോര ജനതയെ ലക്ഷ്യമിട്ടുള്ള ബില്ലിനെ പ്രതിപക്ഷവും എതിര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം ഈ ബില്‍ കൊണ്ടുവരാന്‍ ഇത്രയും താമസിച്ചത് എന്തിനാണെന്നും ഈ സര്‍ക്കാരിന്റെ അവസാന കാലയളവ് വരെ ഇത് നീട്ടിവെച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ എന്ന ചോദ്യം ഉയര്‍ന്നേക്കും. അതിനൊപ്പം കേന്ദ്രനിയമം തടസ്സമാകുമോ എന്ന ആശങ്കയുമുണ്ട്. കേന്ദ്ര നിയമമുള്ളതിനാല്‍ ഇത് നിലനില്‍ക്കുമോ എന്ന സംശയമുണ്ട്.
കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം എന്ന തടസ്സമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിച്ചത്. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്‍, സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്‍, വനം കേസുകളുടെ ഒത്തുതീര്‍പ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി, ഇക്കോ ടൂറിസം എന്നിവയും പരിഗണിച്ചു.