വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഇന്ത്യയുടെ ശക്തമായ നിലപാടിന് ശേഷവും, ഇന്ത്യയെ ഭീഷണിപ്പെടുത്തി അമേരിക്ക. രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ അമേരിക്കയോട് മാപ്പു പറയുമെന്നും ചര്‍ച്ചയ്ക്കായി വരുമെന്നും കരുതുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്. ഇന്ത്യ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം താരിഫ് നല്‍കേണ്ടിവരും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചൈനയ്ക്ക് നല്‍കി ഇന്ത്യയെയും റഷ്യയെയും അമേരിക്ക നഷ്ടപ്പെടുത്തിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ലുഡ്‌നിക്കിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ബ്ലൂംബെര്‍ഗിനോട് സംസാരിക്കവെയാണ് ലുട്‌നിക്കിന്റെ പ്രസ്താവന. 'ഇതൊക്കെ വെറും വീരവാദമാണ്. കാരണം, ഏറ്റവും വലിയ ഉപഭോക്താവുമായി വഴക്കിടുന്നത് ഒരു സുഖമുള്ള കാര്യമാണ്. പക്ഷേ, ഒടുവില്‍ ബിസിനസുകള്‍ അമേരിക്കയുമായി ഒരു കരാര്‍ ആവശ്യപ്പെടും.' ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ലുട്‌നിക് ഇങ്ങനെ പറഞ്ഞു.
''താരിഫുകള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍വ്യവസ്ഥകള്‍ പറഞ്ഞുകൊണ്ട് ലുട്‌നിക് കൂട്ടിച്ചേര്‍ത്തു, 'ഇന്ത്യ അവരുടെ വിപണി തുറക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനും ബ്രിക്സിന്റെ ഭാഗമാകാതിരിക്കാനും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് റഷ്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഒരു പാലമാകണമെങ്കില്‍ അങ്ങനെയാകാം! പക്ഷേ ഒന്നുകില്‍ ഡോളറിനെ പിന്തുണയ്ക്കുക, യുഎസ്എയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവിനെ പിന്തുണയ്ക്കുക, അല്ലെങ്കില്‍ 50% താരിഫ് നല്‍കുക. ഇത് എത്രകാലം നിലനില്‍ക്കുമെന്ന് നമുക്ക് കാണാം.''
റഷ്യന്‍ എണ്ണയുടെ വില കുറവായതുകൊണ്ടും 'റഷ്യക്കാര്‍ അത് വാങ്ങാന്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുകൊണ്ടും' 'ഇന്ത്യക്കാര്‍, 'അത് സാരമില്ല. നമുക്ക് വിലകുറഞ്ഞത് വാങ്ങി ഒരുപാട് പണം ഉണ്ടാക്കാം' എന്ന് തീരുമാനിച്ചിരിക്കുകയാണെന്ന്' ലുട്‌നിക് പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്കായി വരുമെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ട്രംപുമായി കരാറിലെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് ലുട്‌നിക് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ നില്‍ക്കുന്നത്.