ഗാസ: ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയിൽ മാനുഷിക സഹായമെത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രയേൽ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉൾപ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാൻ കഴിഞ്ഞ മാസമാണ് ഇസ്രയേൽ സൈന്യം ഇടവേള നൽകിയത്. ഗാസ സിറ്റി, ദേർ അൽ ബാലാ, മുവാസി അടക്കമുള്ള ഇടങ്ങളിൽ നൽകിയ ഇളവുകളാണ് സൈന്യം റദ്ദാക്കിയത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ വീടുകളും മറ്റും നഷ്ടമായി അഭയം തേടിയെത്തിയിട്ടുള്ളത്. ഇസ്രയേൽ ഗാസയിൽ വലിയ രീതിയിൽ ആക്രമിക്കാൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് നീക്കത്തെ കാണുന്നത്. ഗാസയെ യുദ്ധമേഖലയാക്കിയുള്ള പ്രഖ്യാപനം എത്തുന്നത് സഹായമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകരേയും സംഘടനകളേയും അറിയിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസിന്റെ ശക്തി കേന്ദ്രമായാണ് ഗാസയെ ഇസ്രയേൽ നിരീക്ഷിച്ചിരുന്നത്.