ന്യൂഡല്‍ഹി: ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 'നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്' എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്റെ 100ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 75ാം വയസിൽ വിരമിക്കുന്ന അഭ്യൂഹങ്ങളും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് തള്ളി . താനോ മറ്റൊരാളോ 75ാം വയസിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ഭഗവതിന്റെ പ്രതികരണം.
മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കളിൽ ഇത് എല്ലായ്പ്പോഴും കുറവായതുകൊണ്ട് കൂടുതൽ പ്രകടമാണെന്നും ഭാഗവത് പറഞ്ഞു.
ജനസംഖ്യാപരമായ മാറ്റം ഒരു ആശങ്കയാണെന്നും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണം മതംമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഒരു സ്വതന്ത്രസംഘടനയാണ്. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും തര്‍ക്കങ്ങള്‍ ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.