കോട്ടയം : കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതി അഖില്‍ സി വര്‍ഗീസ് പിടിയില്‍ . കേസെടുത്ത് ഒരു വര്‍ഷത്തിന് ശേഷം കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്. അഖിലിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തി. പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി പ്രതി 2.39 കോടി രൂപ തട്ടിയെന്നാണ് കേസ്.
തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി. അഖിലിൻ്റെ അമ്മയുടെ പേരും പി ശ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖിൽ സി വർഗീസ്.